ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
പതിനൊന്നാം ഭാഗമായ ഇന്ന് പറയുന്നത് കളമെഴുത്ത് നെക്കുറിച്ചാണ്.ഇതേ കുറിച്ച് ഒരു ചെറു കുറിപ്പും വീഡിയോകളും ഇടുന്നു
കളമെഴുത്തുപാട്ട്
സംഘകാലത്തോളം പഴക്കമുള്ള കേരളീയ അനുഷ്ഠാനമാണ് കളം. കേരളീയ ആചാരങ്ങളില്‍ സുപ്രധാനമായ സ്ഥാനം കളങ്ങള്‍ക്കുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലും മറ്റും നടത്തി വരാറുള്ള ഒരനുഷ്ഠാനമാണ് കളമെഴുത്ത് പാട്ട്. ഒരു ക്ഷേത്രാനുഷ്ഠാനത്തിനപ്പുറം, മികവുറ്റൊരു നാടൻ
കലയായി കളമെഴുത്ത് പാട്ടിനെ കാണാമെന്നു തോന്നുന്നു.
വിരലുകൾ ഉപയോഗിച്ച് അഞ്ച് നിറമുള്ള അഞ്ച് തരം പൊടികൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. ചുമർചിത്രകലയുടെ ആദ്യരൂപമായാണ് കളമെഴുത്ത് അറിയപ്പെടുന്നത്. കളമെഴുത്തും പാട്ട്, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, അയ്യപ്പൻ തീയാട്ട്, കോലം തുള്ളൽ, സർപ്പംതുള്ളൽ തുടങ്ങിയ അനുഷ്ഠാനകലകളിലൊക്കെ കളമെഴുത്ത് ഒഴിച്ചുകൂടാനാവാത്തതാണ്. കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയും,വേട്ടക്കരനേയും തിരുമന്ധാംകുന്നിലമ്മയെയുമാണ് കളമെഴുത്തിൽ മുഖ്യമായി ചിത്രീകരിക്കപ്പെടുന്നത്. തെങ്ങിൻ കുരുത്തോല വെട്ടിയോരുക്കിയ പന്തലും
കളമെഴുത്തിന്റെ പ്രധാന ആകർഷണമാണ്. കുരുത്തോല പന്തലിനു താഴെ ചാണകം മെഴുകിയ
തറയിൽ ഉമിക്കരി വിതറിയോരുക്കിയ കറുത്ത
ക്യാൻവാസിലാണ് കളമെഴുത്ത് ആരംഭിക്കുന്നത്.
തെങ്ങിൻ പട്ടയുടെ ചീന്താണ് അളവുകോൽ
(സ്കെയിൽ) ആയി ഉപയോഗിക്കുന്നത്.
പ്രകൃതി ദത്തമായ വസ്തുക്കൾ മാത്രമേ
സാധാരണയായി കളമെഴുതാനായി
ഉപയോഗിക്കാറുള്ളൂ. പഞ്ചവർണ്ണം എന്ന് പറയുന്ന പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ് കളമെഴുത്തിനു ഉപയോഗിക്കുന്നത്. വെള്ള, കറുപ്പ്, പച്ച, മഞ്ഞ, ചുവപ്പ് എന്നിവയാണ് അഞ്ചു നിറങ്ങൾ. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയുപയോഗിച്ചാണ് ഈ നിറങ്ങൾ തയാറാക്കുന്നത്. ഈ നിറങ്ങളെ ഓരോ ലോഹങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. മഞ്ഞനിറം സ്വർണ്ണത്തേയും, പച്ചനിറം നാകത്തേയും, ചുവപ്പുനിറം ചെമ്പിനേയും, കറുപ്പ് ഇരുമ്പിനേയും, വെള്ള വെള്ളിനിറത്തേയും പ്രതിനിധീകരിക്കുന്നു. ചുരുങ്ങിയത് രണ്ട് പേരെങ്കിലും കളമെഴുത്തിനു വേണം. ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ച ശേഷമാണ് കളമെഴുത്ത് ആശാൻ കളം വരച്ച് തുടങ്ങുന്നത്. ആദ്യം ഒരു നേർ വര വരയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെ “ബ്രഹ്മസൂത്രം“ എന്നാണ് കളമെഴുത്തുകാർ പറയുന്നത്. ശേഷം അരിപ്പൊടിയോ കറുത്തപൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങൾ വരച്ച് തുടങ്ങും. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകൾ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ്.
കുറുപ്പന്മാരാണ് കളം വര, പാട്ട് എന്നിവ കൈകാര്യം ചെയ്യുന്നത്. വെളിച്ചപ്പാട് കളപ്രദക്ഷിണം നാളീകേരമേറ് തുടങ്ങിയവ നടത്തുന്നു. വേട്ടക്കരന്റെ കളത്തിൽ മാത്രം കല്ലാറ്റക്കുറുപ്പ് ( പാട്ടുകുറുപ്പ്) കളം വരക്കുകയും പാറ്റുകയും കാരോലനായർ വെളിപ്പെട്ട് കളപ്രദക്ഷിണം , അനുഗ്രഹം കളം മായ്ക്കൽ മുതലായവ നടത്തുകയും ചെയ്യുന്നു. വിശേഷാവസരങ്ങളിൽ വേട്ടക്കരനുള്ള കളം പാട്ടിൽ പന്ത്രണ്ടായിരം നാളികേരം കാരോലനായർ എറിയുന്നു.
ഭദ്രകാളിയുടെ കളമെഴുത്തും പാട്ടും സാധാരണ നടത്തുന്നത് മണ്ഡലകാലത്താണ്. സംഹാരരൂപിണിയായ കാളിയെയാണ് വരയുന്നത്. കാളിയുടെ കൈകളുടെ എണ്ണത്തിനനുസരിച്ചാണ് കളത്തിന്റെ വലുപ്പം. പതിനാറു മുതല്‍ അറുപത്തിനാലു വരെ കൈകളുള്ള കളങ്ങള്‍ വരയാറുണ്ട്. കളം പൂര്‍ത്തിയാകുന്നതോടെ നെല്ലും നാളികേരവും പൂക്കുലയും വെക്കും. അതോടെ പാട്ട് ആരംഭിക്കുകയായി.
പാട്ട് കഴിഞ്ഞാല്‍ പിണിയാള്‍ കളത്തിന് ചുറ്റും പ്രദക്ഷിണം വെക്കണം. വാദ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉറഞ്ഞു തുള്ളാറുമുണ്ട്. തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കു ശേഷം കളം മായ്ക്കും. കാളി ദാരികനെ വധിച്ച കഥയാണ് കളം പാട്ടില്‍ പ്രധാനമായും പാടുന്നത്. ഇവയെ 'തോറ്റം' പാട്ടുകളെന്നും പറയാറുണ്ട്. കേരളത്തിന്റെ തനത് സംഗീതത്തിന്റെ വര്‍ണാഭമായ നിറക്കൂട്ടുകളാണ് കളംപാട്ടുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
നാഗങ്ങള്‍ അഥവാ പാമ്പുകള്‍ മണ്ണിന്റെ അധിദേവതകളാണ് എന്ന ഒരു സങ്കല്‍പ്പമുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ വീടുകളിലും ക്ഷേത്രങ്ങളിലും സര്‍പ്പങ്ങള്‍ക്കു പ്രത്യേക സ്ഥാനം നല്‍കി അനുഷ്ഠാനങ്ങളും മറ്റും നടത്തിപ്പോരുന്നത്. അത്യുത്തരകേരളത്തില്‍ നാഗത്തെയ്യങ്ങളും ഉണ്ട്. സര്‍പ്പങ്ങളെ സന്തോഷിപ്പിക്കാനും അതിലൂടെ സമാധാനവും ഐശ്വര്യവും നിലനിര്‍ത്താനും ഒട്ടേറെ അനുഷ്ഠാനങ്ങളുണ്ട്. അതില്‍ പ്രധാനമാണ് നാഗക്കളവും പാട്ടും. കേരളത്തിലെ പല പ്രദേശങ്ങളിലും നാഗാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലെ കാര്‍മ്മികര്‍ പുള്ളുവരാണ്.
നാഗക്കളം എഴുതുന്നത് പുള്ളുവരാണ്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കളം ഉണ്ടാക്കുന്നത്. ത്രിസന്ധ്യ കഴിഞ്ഞാല്‍ ഗണപതി പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. നാഗങ്ങളെയും നാഗരാജാവിനേയുമാണ് കളത്തില്‍ ചിത്രീകരിക്കുന്നത്. കളമെഴുത്ത് പൂര്‍ത്തിയായാല്‍ പഞ്ചാര്‍ച്ചന നടത്തും. ഇതിനെ തുടര്‍ന്ന് പുള്ളുവക്കുടം കൊട്ടിക്കൊണ്ട് 'അകമുഴിയല്‍' എന്ന ചടങ്ങാണ്. ഗരുഡനുവേണ്ടിയുള്ള മുറംപൂജയും സര്‍പ്പങ്ങള്‍ക്കു വേണ്ടിയുള്ള 'നൂറും പാലും' കൊടുക്കലും തുടര്‍ന്നു നടക്കും. അതു കഴിഞ്ഞ് ന്ധദ്രകാളിയേയും അഷ്ടവസ്തുക്കളേയും പൂജിക്കും. അതോടെ വ്രതം അനുഷ്ഠിച്ച പെണ്‍കുട്ടികള്‍ കളത്തില്‍ പ്രവേശിച്ച് തുളളല്‍ നടത്തും. കൈയിൽ കവുങ്ങിന്‍ പൂങ്കുലയും പൂമാലയും നാഗത്തിന്റെ ആകൃതിയിലുള്ള കിരീടവും കുട്ടികള്‍ ധരിച്ചിരിക്കും. ഈ സന്ദര്‍ഭത്തില്‍ പുള്ളുവനും പുള്ളുവത്തിയും പാടും. ഗണപതി വന്ദനവും തുടര്‍ന്ന് അഷ്ടനാഗങ്ങളെ ആവാഹിച്ചുകൊണ്ടുള്ള പാട്ടുമാണിവിടെ പാടുക. അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖുപാലന്‍, മഹാപത്മന്‍, പത്മന്‍, കാളിയന്‍ എന്നിവയാണ് അഷ്ടനാഗങ്ങള്‍. കന്യകമാര്‍ പാട്ടിന്റെ താളത്തിനൊത്തു് പൂങ്കുല കുലുക്കിക്കൊണ്ടാണ് തുള്ളുന്നത്. പാമ്പുകളുടെ ചലനങ്ങളെ അനുകരിച്ചുകൊണ്ടുള്ള ആട്ടം ക്രമേണ ദ്രുതഗതിയിലാകും. ആട്ടത്തിനു ശേഷം കളം മായ്ക്കും.
കളം എഴുതി പാട്ടുപാടുന്ന അനുഷ്ഠാനം ഉത്തരകേരളത്തിലും നിലവിലുണ്ട്. തെക്കന്‍ കേരളത്തില്‍ നടപ്പുള്ളതില്‍ നിന്നും വിഭിന്നമാണ് വടക്കന്‍ കേരളത്തിലെ അനുഷ്ഠാനങ്ങള്‍. കണിയാന്‍ അഥവാ കണിശാരാണ് കാര്‍മ്മികര്‍. വണ്ണാന്‍ സമുദായക്കാരും കളം പാട്ട് നടത്താറുണ്ട്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കര്‍മ്മങ്ങള്‍ നടക്കുന്നത്. ഗന്ധര്‍വന്‍, കരുകലക്കി, ഭൈരവന്‍, രക്തേശ്വരി തുടങ്ങിയ ദേവതാ രൂപങ്ങളാണ് വരയുന്നത്. കളത്തിലെ രൂപത്തിന് മുന്നില്‍ പിണിയാളെ നിര്‍ത്തിയാണ് പാട്ട് പാടുന്നത്. ഇലത്താളം മുട്ടികൊണ്ടാണ് പാട്ട് പാടുന്നത്. കല്ല്യാണ സൗഗന്ധികം, ബാലിവിജയം, കുചേലവൃത്തം, കൃഷ്ണലീല, മാരമ്പാട്ട് തുടങ്ങിയ പാട്ടുകളാണ് പാടാറുള്ളത്. പാട്ടും താളവും മുറുകുമ്പോള്‍ പിണിയാള്‍ ഉറഞ്ഞു തുള്ളുകയും കളം മായ്ക്കുകയും ചെയ്യും.
അത്യുത്തര കേരളത്തിലെ തീയ്യരുടെ ചീര്‍മ്പക്കാവുകളില്‍ കളം വരച്ച് പാട്ടുപാടുന്ന രീതിയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് മൂന്നുദിവസങ്ങളിലായാണ് ചടങ്ങുകള്‍. തീയ്യ സമുദായത്തില്‍പ്പെട്ടവര്‍ തന്നെയാണ് കാര്‍മ്മികര്‍. നാഗക്കളമാണ് കുറിക്കുന്നത്. ചീര്‍മ്പക്ക് കാല്‍ചിലങ്കയില്‍ അണിയാന്‍ രത്നക്കല്ല് കൊടുത്തത് കാര്‍ക്കോടകനെന്ന സര്‍പ്പമാണത്രെ. കാര്‍ക്കോടകനെ ചിത്രീകരിക്കുന്നതാണ് നാഗക്കളം. മൂന്നാം ദിവസം തെയ്യക്കോലങ്ങളുടെ അകമ്പടിയോടെ കുട്ടികളുടെ താലപ്പൊലി നിരക്കുന്നതിനു മുമ്പായി ചീര്‍മ്പയുടെ പ്രതിരൂപമായ ആയത്താനും വെളിച്ചപ്പാടും കളം 'കയ്യേല്‍ക്കല്‍'ചടങ്ങു നടത്തി കളം മായ്ക്കും. ചീര്‍മ്പ ദാരികനെ വധിച്ച സന്ദര്‍ഭം വിവരിക്കുന്ന കഥാഗാനമാണ് ഈ അവസരത്തില്‍ ആലപിക്കുന്നത്. ലളിതമായ ശൈലിയും അകൃത്രിമമായ ഈണവും ഈ പാട്ടിന്റെ പ്രത്യേകതകളാണ്. കാവിന്റെ നടുമുറ്റത്ത് ഒരുക്കിയ പന്തലില്‍ പ്രത്യേകം തയാറാക്കിയ സ്ഥാനത്താണ് കളം എഴുതുന്നത്. കര്‍മ്മങ്ങള്‍ക്കിടയില്‍ കളം എഴുതിയ സ്ഥാനം സര്‍പ്പങ്ങളുടെ ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്ത കറുപ്പും വെളുപ്പും ചുവപ്പും നിറമുള്ള തുണി കൊണ്ട് മറക്കും. താലപ്പൊലിയുടെ ഭാഗമായുള്ള മറ്റു ചടങ്ങുകള്‍ക്കിടയിലാണ് പാട്ട് പാടുന്നത്. പാട്ടിന്റെ താളത്തിന് കൈമണി ഉപയോഗിക്കും. പാട്ടുകാര്‍ വ്രതം നോറ്റിരിക്കണമെന്നത് നിര്‍ബന്ധമാണ്.
അത്യുത്തര കേരളത്തില്‍ തന്നെ പുലയര്‍, മുന്നൂറ്റാന്‍, വേലന്‍ തുടങ്ങിയ സമുദായക്കാരും കളം എഴുതി പാട്ടു പാടുന്ന അനുഷ്ഠാനം നടത്താറുണ്ട്. പൂമാലക്കാവുകളിലും ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്.
ഈ ദൃശ്യകലയെ കണ്ടറിവുള്ളവർ നമുക്കിടയിൽ ഏറെയുള്ളതിനാൽ കളമെഴുത്ത് എന്ന കുറിപ്പ് ഇവിടെ നിർത്തുന്നു.
ഇപ്രാവശ്യം ഞാനൊന്നും തന്നെ സംശയമായുന്നയിക്കുന്നില്ല.
നിങ്ങളായി.
നിങ്ങളാലാവുന്നതായി.