ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

19-9-2017

******************************
🍁🍁🍁🍁🍁🍁🍁
കാഴ്ചയിലെ വിസ്മയം
🎉🎉🎉🎉🎉🎉🎉
🌘ദൃശ്യകലയുടെ വരമൊഴിയിണക്കം
🌘 അവതരണം: പ്രജിത ടീച്ചർ
( GVHSS ഗേൾസ് തിരൂർ)
🌾🌾🌾🌾🌾🌾🌾
******************************


സുഹൃത്തുക്കളെ,

                             ദൃശ്യകലയുടെ വരമൊഴിയിണക്ക'ത്തിന്റെ നാൽപ്പത്തിനാലാം ഭാഗമായി നമ്മളിന്ന് പരിചയപ്പെടുന്ന കലാരൂപം  പരുന്താട്ടം

                         










 പുരാതന അനുഷ്ഠാനപരമായ കലാരൂപമാണ് പരുന്താട്ടം.മധ്യതിരുവിതാംകൂറിൽ ഒരുകാലത്ത് നിലവിലുണ്ടായിരുന്ന പരുന്തുകളിയുടെ കുറച്ചുകൂടി പരിഷ്കൃതമായ രൂപമാണ്.        
                          *പരുന്താട്ടം*.നാടൻപാട്ടിന്റെശീലിനൊത്ത് പരുന്തിന്റെ പൊയ്മുഖവും കുരുത്തോല ചിറകും വെച്ച് പരുന്താട്ടക്കാരൻ അരങ്ങിലെത്തും.പറയൻ ചെണ്ടയായിരുന്നു മുഖ്യവാദ്യമെങ്കിലും ഈയടുത്തകാലത്തായി മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു.അടിമക്കച്ചവടം സജീവമായിരുന്ന കാലത്ത് കാടുകയറിയ അടിയാളന്മാർ ക്കിടയിൽ രൂപം കൊണ്ട കലാരൂപമാണിതെന്നാണ് ചരിത്രം.🦅

                            കുന്നിൽ ബേബിയാശാൻ_വേദികൾ കീഴടക്കുന്ന ചെമ്പരുന്ത് പരുന്താട്ടകലാകാരൻ ബേബിയാശാനെക്കുറിച്ച്  പി.എസ്.അഭയൻ തയ്യാറാക്കിയ ലേഖനം👇

ചക്കിയെന്നൊരു ചെമ്പരുന്തവളോ...തെന്നാം..തെയ്യ..ചക്കിയെന്നൊരു ചെമ്പരുന്ത്. വേദിയില്‍ നാടന്‍പാട്ടുകാര്‍ പകര്‍ന്ന പാട്ടിന്റെയും താളത്തിന്റെയും ഊര്‍ജ്ജം പതിയെ കാണികളിലേക്കും പടര്‍ന്ന് തുടങ്ങുകയായി. പരുന്തിന്റെ വേഷത്തില്‍ ചുണ്ടും ചിറകുമെല്ലാം വെച്ചു കെട്ടി കൈകളില്‍ ഘടിപ്പിച്ചിരിക്കുന്ന കൂറ്റന്‍ പനയോല വീശിയടിച്ച് ബേബിയാശാന്‍ ആടിത്തിമിര്‍ക്കുകയാണ്. അഭിനയത്തില്‍ പരുന്തിന്റെ ഭാവങ്ങള്‍ ആവാഹിച്ച് തകര്‍ത്തുവാരുന്നതിനിടയില്‍ എപ്പോഴോ പാട്ടിന്റെ ശീലുകള്‍ നിലച്ചു. പിന്നീട് പറയുടേയും തുടിയുടേയും തേമ്പിന്റെയും അസുരതാളത്തിനൊപ്പം ചുവടുകള്‍ വെച്ച് ബേബിയാശാന്റെ പരുന്താട്ടം മൂര്‍ദ്ധന്യാവസ്ഥയിലേക്ക്.

ബേബിയാശാന്റെ പരുന്താട്ടം നാടന്‍പാട്ടു വേദികളിലെ പ്രിയപ്പെട്ട ഇനമായി മാറിയിട്ടുണ്ട്. ആരുടേയും ഉള്ള് ഇളക്കുന്ന നാടന്‍പാട്ടിന്റെ താളത്തിലുള്ള ആട്ടത്തിലേക്ക് നാടന്‍കളരിയുടെ ചുവട് സമ്മേളിക്കുമ്പോള്‍ കാഴ്ചക്കാരില്‍ വിസ്മയവും ഹരവും ഉണരും. കീഴാളജനതയ്ക്കിടയില്‍ കുടുംബദോഷങ്ങള്‍ അകറ്റാനായി ചെയ്തിരുന്ന വില കുറഞ്ഞതെന്ന് പരിഗണിക്കപ്പെട്ടിരുന്ന പരുന്തുകളിയെ കലാരൂപമായ പരുന്താട്ടത്തിലേക്ക് പറിച്ചു നടുകയായിരുന്നു കുന്നില്‍ ബേബിയാശാന്‍ എന്ന് ശിഷ്യഗണങ്ങള്‍ ആദരവോടെ വിളിച്ചിരുന്ന എം എസ് ശശി ചെയ്തത്. നാടന്‍ പാട്ടില്‍ തുടങ്ങുന്ന പരുന്താട്ടം ഒടുവില്‍ താളമേളങ്ങളില്‍ കെട്ടിയാടി ഉറഞ്ഞുതുള്ളുന്നു.

പരുന്താട്ടത്തെ ആവേശമായി സ്വീകരിച്ച ആശാന്റെ മനസ് പോലെ പ്രേക്ഷകസമൂഹവും അകമഴിഞ്ഞ പിന്തുണ നല്‍കിയതോടെ അഞ്ചു വര്‍ഷമായി ബേബിയാശാന്റെ പരുന്താട്ടത്തിന് തിരക്കോട് തിരക്കാണ്. ചെങ്ങന്നൂര്‍ തായ്‌മൊഴിയ്ക്കും തിരുവനന്തപുരം വായ്‌മൊഴിക്കൂട്ടം ഉള്‍പ്പെടെ കേരളത്തിലെ അറിയപ്പെടുന്ന ഫോക്‌ലോര്‍ കലാസമിതികള്‍ക്കൊപ്പം വേദികളും കരഘോഷങ്ങളും പ്രശംസകളും പിന്നിടുമ്പോള്‍ പരുന്താട്ടം എന്ന നാടന്‍കല ബേബിയാശാന് വരുമാനത്തിനപ്പുറത്ത് ലഹരിയും ആവേശവുമാണ്.

നാടന്‍പാട്ടിന്റെ പേരില്‍ ലോകം ശ്രദ്ധിച്ച മറിയാമ്മചേട്ടത്തിയില്‍ നിന്നായിരുന്നു പരുന്താട്ടത്തിന്റെ ചിന്ത ബേബിയാശാനില്‍ മുളപൊട്ടിയത്. ട്രുപ്പില്‍ വായ്പാട്ടുകാരനായിരിക്കെ ഒരിക്കല്‍ വടക്കന്‍ കേരളത്തില്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ മണ്മറഞ്ഞു പോയ കലകളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ചേട്ടത്തിയില്‍ നിന്നും പരുന്തുകളിയെ കുറിച്ചുള്ള ചിന്തുകള്‍ പാറിവീണു. അവിടെ നിന്നുമായിരുന്നു ബേബിയാശാന്റെ ആധുനിക പരുന്താട്ടത്തിന്റെ തുടക്കം. പിന്നീട് സ്വന്തം നിലയ്ക്ക് കുറച്ച് ഗവേഷണങ്ങള്‍. സ്‌റ്റേജ് ഷോയ്ക്ക് പര്യാപ്തമാകുന്ന വിധത്തിലുള്ള ആധുനിക വേഷവിധാനങ്ങളും സ്വീകരിച്ചു. ഇത് ആദ്യമായി പരീക്ഷിച്ചത് എരുമേലി മലയാള കലാഗ്രാമത്തിലായിരുന്നു. നാടന്‍പാട്ട് വേദിയില്‍ കോലം തുള്ളലുമായി ബന്ധപ്പെട്ട ഒരു നീക്കത്തിനിടയില്‍ പരുന്താട്ടമെന്ന ആശയം അവിടുത്തെ കലാകാരന്മാരോട് ബേബിയാശാന്‍ പങ്കുവെച്ചു. സന്തോഷ് എന്ന സുഹൃത്തിന്റെ പ്രേരണയില്‍ പ്രേമാനന്ദ് എന്ന സുഹൃത്തിനൊപ്പം നടത്തിയ പരീക്ഷണം വന്‍ വിജയമായി. പിന്നീട് ചങ്ങനാശ്ശേരി ഫോക്മീഡിയയ്‌ക്കൊപ്പം അനേകം വേദികള്‍.

സ്‌റ്റേജ്‌ഷോയാകുമ്പോള്‍ ആദ്യം ചെറിയ പരുന്തുകള്‍ വന്ന് കളത്തിലാടും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വലിയ പരുന്ത് വരും, അപ്പോള്‍ ചെറുപരുന്തുകള്‍ മാറിക്കൊടുക്കും. ബേബിയാശാന്റെ അഭിപ്രായത്തില്‍ പാട്ട്, അഭിനയം, കായികാഭ്യാസം എന്നിവ സമന്വയിച്ചതാണ് പരുന്താട്ടം. നാടന്‍പാട്ടിന്റെ ചടുല താളത്തിനൊപ്പം നാടന്‍ കളരി മുറയുടെ ചുവടുകളും പരുന്തിനെ വെല്ലുന്ന അഭിനയവും. നോട്ടവും ചലനവും ഉള്‍പ്പെടെ പരുന്തിന്റെ ഭാവഹാദികള്‍ ആവാഹിക്കാന്‍ ബേബിയാശാന് തുണയായത് കണ്ണന്‍ എന്ന പേരില്‍ താന്‍ വളര്‍ത്തിയിരുന്ന പരുന്ത് തന്നെയായിരുന്നു.

പരുന്താട്ടവുമായി ബന്ധപ്പെട്ട് ചില മിത്തുകളും ബേബിയാശാന്‍ പറയുന്നുണ്ട്. കീഴാളസമൂഹം പൂര്‍വികരുടെ ആത്മാക്കളെ ഉണര്‍ത്താന്‍ കെട്ടിയാടിയിരുന്ന ആചാരമായിരുന്നു ഇത്. രോഗങ്ങള്‍ക്ക് അടിമപ്പെട്ടുകഴിയൂമ്പോള്‍ ദോഷം അകറ്റാന്‍ പരുന്തുകോലം കെട്ടിയാടാറുണ്ട്. ഒരു കുടിയില്‍ എല്ലാവരേയും വിളിച്ചുകൂട്ടി. പാള കൊണ്ട് നാഗക്കോലം കെട്ടിയുണ്ടാക്കി ഈ നാഗത്തെ നീചനാഗമെന്ന് സങ്കല്പിച്ച് കെട്ടിയാടുന്നയാള്‍ പരുന്ത് കോലം കെട്ടിയാടി കുടിയിലെ ദോഷങ്ങള്‍ പാടിയകറ്റിയിരുന്നു. ചൂട്ടുകറ്റ കത്തിച്ച വെട്ടത്തില്‍ കെട്ടിയാടി ഒടുവില്‍ നീചനാഗത്തിന് തീ കൊളുത്തും.

നാടന്‍പാട്ടിലെ ചെമ്പരുന്ത് പാട്ടുകളാണ് പരുന്താട്ടത്തിന് സാധാരണയായി പാടാറുള്ളത്. ചക്കിയെന്നൊരു ചെമ്പരുന്ത്, ആ പരുന്ത്.. തുടങ്ങിയ പാട്ടുകള്‍ ആദി ദ്രാവിഡ മിത്തുകളെ ആശയപ്പെടുത്തിയതാണെന്നും ബേബിയാശാന്‍ പറയുന്നു. സ്വയം വികസിതമായ ദ്രാവിഡ സംസ്‌കൃതിയിലേക്ക് ആര്യാധിനിവേശം പാട്ടിലൂടെ കീഴാളന്‍ ആശയപ്പെടുത്തിയത്രേ പരുന്താട്ടപ്പാട്ടുകള്‍. കെട്ടിയാടുമ്പോള്‍ ഈ ആശയം മനസ്സില്‍ നിറച്ചുകൊണ്ടാണ് പരുന്താട്ടത്തിന് ഇറങ്ങുക.

ഇതിനിടയില്‍ സമുദ്രക്കനി നായകനായ വസന്തത്തിന്റെ കനല്‍വഴി എന്ന ചിത്രത്തില്‍ പരുന്താട്ടം അവതരിപ്പിക്കാനും ബേബിയാശാന് അവസരമൊരുങ്ങി. തനിക്ക് അകമഴിഞ്ഞ് പ്രോത്സാഹനം നല്‍കിയ കാര്യത്തില്‍ ആലപ്പുഴ ചെങ്ങന്നൂരിലെ പാണ്ടനാട്ടെ അരുണ കലാവേദിയേയും എരുമേലി മലയാള കലാഗ്രാമത്തെയും ആശാന്‍ നന്ദിയോടെ സ്മരിക്കുകയാണ്. ഇതിനിടയില്‍ കേരളത്തിലെ വിവിധ നാടന്‍കലാ സമിതികളില്‍ പരുന്താട്ടക്കാരായ അനേകം ശിഷ്യഗണങ്ങളും. ടൂറിസത്തിന്റെ ഭാഗമായി സ്‌റ്റേജിന് പുറത്ത് വേറെ തട്ടിട്ടാണ് പലപ്പോഴും പരുന്താട്ടം അവതരിപ്പിക്കാറ്. പുറത്ത് പരിപാടികള്‍ കൂടിയതോടെ സ്വന്തം ട്രൂപ്പായ 'കുടില്‍' സജീവമായി മൂന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഭാര്യ രമണിയാണ് ബേബിയാശാന് കലാജീവിതത്തില്‍ വലിയ പ്രോത്സാഹനം.

പഴമതന്നെയാണ് പുതുമയെന്ന് മലയാളിയെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്ന ഓണം പോലെയുള്ള ആഘോഷ വേളയില്‍ ബേബിയാശാനും നാടന്‍ശീലുകളും അതിലെ നാടന്‍ കലകളും അന്യം നിന്നു പോകാതിരിക്കട്ടെ എന്നാശിക്കാം.








പരുന്താട്ടം I IPTA Nattarangu Alappuzha | നാടന്‍ പാട്ട്





കുരുത്തോലച്ചിറകില്ലാത്ത പരുന്താട്ടം.ഈ പഴമയിൽ നിന്നും ജനശ്രദ്ധ ആകർഷിക്കാനുള്ള മാറ്റമായിരിക്കാം കുരുത്തോല കൊണ്ടുള്ള വർണാഭമായ ചിറക്

Folk art, Parunthattam, Kerala