ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
നാലാം ഭാഗം
നെറ്റിന്റെ ലോകത്തു നിന്ന് കിട്ടിയ അറിവുകളേ എനിക്കുള്ളൂ.
മൂന്ന് വാർത്തകളോടൊപ്പം ഒരു കുറിപ്പും ചേർത്തിടുന്നു. പിന്നീട് ചർച്ചകൾക്കായ് ഒരു വിഷയമിടുന്നു.
ഏവർക്കുമൊരിക്കൽ കൂടി സ്വാഗതമേകിക്കൊണ്ട് :
അലാമിക്കളി
കാസർഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കർണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം മതസൗഹാർദത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു കലാരൂപമായിരുന്നു ഇത്. മുസ്‌ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ കർബല യുദ്ധത്തിന്റെ അനുസ്‌മരണാർത്ഥമാണ് മുസ്ലീം മതസ്‌ഥർ മുഹറമാഘോഷിക്കുന്നത്. ഈ സ്മരണ തന്നെയാണ് അലാമികളിയിലൂടെയും പ്രതിധ്വനിക്കുന്നത്. അലാമിവേഷം ധരിച്ച് ചടങ്ങിനെ വർണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തിൽപെട്ടവരാണ്. ഈ ചടങ്ങുകളുടേയെല്ലാം കാർമികത്വം വഹിക്കുന്നത് മുസ്ലീംമതത്തിലെ പ്രമാണിമാരും ആയിരിക്കും.
ഹസ്രത്ത് ഇമാം ഹുസൈന്റെ നേതൃത്വത്തിൽ ഏകാധിപതിയായ യസീദിന്റെ ദുർഭരണത്തിനെതിരേ ധർമ്മയുദ്ധം നടക്കുകയുണ്ടായി. യുദ്ധത്തിൽ ശത്രുസൈന്യങ്ങൾ കരിവേഷമണിഞ്ഞ് ഹുസൈന്റെ കുട്ടികളേയും മറ്റും ഭയപ്പെടുത്തുന്നു. ഇതിന്റെ ഓർമ്മ നിലനിർത്തുന്നതാണ് അലാമിവേഷങ്ങൾ. അതികഠിനമായ യുദ്ധത്തിനിടയിൽ തളർന്നുപോയ ഹുസൈന്റെ ആൾക്കാർ ദാഹജലത്തിനായി ഉഴറി നടന്നപ്പോൾ യസീദിന്റെ സൈന്യം കിണറിനു ചുറ്റും അഗ്നികുണ്ഡങ്ങൾ നിരത്തി അവർക്കു ദാഹജലം നിഷേധിക്കുന്നു. യുദ്ധരംഗത്തെ ഈ സംഭവവികാസങ്ങൾ അലാമികളിയിൽ അനുസ്‌മരിക്കുന്നുണ്ട്. അലാമികളിയുടെ സമാപന ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് അഗ്നികുണ്ഡമൊരുക്കലും തീക്കനലിൽ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരംഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാൻ കൂടിയാണിതു ചെയ്യുന്നത്. യുദ്ധത്തിനൊടുവിൽ ഹുസൈൻ ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങൾ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കാൻ ശ്രമിച്ച യസീദിന്റെ ആൾക്കാൾ ഹുസൈന്റെ കൈകൾ മണ്ണിൽ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും ആ കരങ്ങൾ മണ്ണിൽ താഴാതെ തന്നെ നിന്നപ്പോൾ ശത്രുക്കൾ പകുതിമാത്രം അടക്കം ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ പ്രധാന ഇനങ്ങളിൽ ഒന്നായ വെള്ളിക്കരം എഴുന്നെള്ളിപ്പ് ഇതിന്റെ അനുസ്മരണമാണ്.
കാസർഗോഡു ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെ ആയിരുന്നു. കാസർഗോഡു ജില്ലയിൽ തന്നെ അലാമിപ്പള്ളി കൂടാതെ ചിത്താരി, കോട്ടികുളം, കാസർഗോഡ് എന്നിങ്ങനെ മുസ്ലീങ്ങൾ അധിമായി താമസിച്ചു വരുന്ന വിവിധ സ്ഥലങ്ങളിൽ അലാമിക്കളി അരങ്ങേറിയിട്ടുണ്ട്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം. അലാമികൾക്കിവിടെ ആരാധനയ്‌ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്നികുണ്ഡത്തിന്റെ ആകൃതിയിൽ ഒരു കൽത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തിൽപെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചതും അതു സംഘടിപ്പിച്ചു വന്നതും.തുർക്കൻമാരെന്നും സാഹിബൻമാരെന്നും ഇവർ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നും ഇവർ ജീവിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുർക്കൻമാരുടെ വരവ്. ഇവർ പുതിയോട്ട (പുതിയ+കോട്ട = കാഞ്ഞങ്ങാടിന്റെ ഭാഗമായ മറ്റൊരു സ്ഥലനാമം)യുടെ പരിസര പ്രദേശങ്ങളിലും കോട്ടയ്‌ക്കകത്തും അന്ന് താമസമുറപ്പിച്ചു. തുർക്കൻമാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാൽ ആദരസൂചകമായിട്ടാണിവരെ സാഹിബൻമാർ എന്നു വിളിച്ചു പോന്നത്. ടിപ്പുവിൽ നിന്നും കോട്ട കമ്പനിപ്പട്ടാളം കൈവശപ്പെടുത്തിയപ്പോൾ പരിസരപ്രദേശത്ത് താമസമുറപ്പിച്ച തുർക്കൻമാർക്ക് ആ സ്ഥലങ്ങളൊക്കെ ദർക്കാസായി പതിച്ചു കിട്ടി. പിന്നീട് ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുർക്കൻമാരിൽ പലരും തിരിച്ചു പോവുകയോ മറ്റു പണികളിൽ ഏർപ്പെടുകയോ ചെയ്തു. അതിലൊരു കുടുംബം അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവൽക്കാരായി. ഫക്കീർ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂൽ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്.
മുഹറം ഒന്നിന് ഫക്കീർ സാഹിബിന്റെ വീട്ടിൽ നിന്നും കൈരൂപം പ്രത്യേക പ്രാർത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത് എത്തിക്കുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. രോഗശമനത്തിനും ആത്മസാക്ഷാത്‌കാരത്തിനുമായി നേർച്ച നേർന്നവർ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയിൽ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം ദർശിച്ച് അവർ ഒന്നരപ്പണം വീതം കാണിക്ക വെച്ചിരുന്നു. തീർത്ഥമായി ഫക്കീറിൽ നിന്നും നാടയാണു വാങ്ങിച്ചിരുന്നത്. അലാമികൾ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികൾ രൂപം കൊള്ളുന്നത്.
മുഹറം പത്തിനാണ് ചടങ്ങുകൾ അവസാനിക്കുന്നത്. പത്താം നിലാവെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അലാമികളും വ്രതമനുഷ്‌ഠിച്ചിരിക്കുന്ന സ്ത്രീകളും അന്നേ ദിവസം അലാമിത്തറയിൽ എത്തുന്നു. മുൻകൂട്ടി തയ്യാറാക്കിയ അഗ്നികുണ്ഡം അവിടെ എരിങ്ങുകൊണ്ടിരിക്കും. മുമ്പെത്തെ വർഷത്തെ അഗ്നികുണ്ഡത്തിന്റെ ചാരം ഒരിക്കലും അവിടേനിന്നും നീക്കം ചെയ്യാറില്ല. അഗ്നികുണ്ഡത്തിൽ നിന്നും തീക്കനൽ വാരിയെടുത്ത് ഒരു ചെപ്പിനകത്താക്കി ആ ചാരത്തിൽ നിക്ഷേപിക്കും. അടുത്ത വർഷം അഗ്നികുണ്ഡമൊരുക്കാനുള്ള തീ ഈ ചെപ്പിനുള്ളിൽ നിന്നുമാണത്രേ എടുക്കാറുള്ളത്. ഫക്കീർ കുടുംബത്തിലെ അവകാശി അഗ്നികുണ്ഡത്തിൽ നിന്നും കൈനിറയെ കനലുകൾ വാരി ഉയർത്തി പിടിച്ച് ഏറെ നേരം 'ദുആ' ഉരയ്‌ക്കും (പ്രാർത്ഥന നടത്തും). ശേഷം കനൽകട്ടകൾ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും സഹായികളും കൂടി ഈ പ്രാർത്ഥനയ്‌ക്കു ശേഷം നിക്ഷേപിച്ച കനൽകട്ടകളെ അഗ്നികുണ്ഡത്തിലെ കനൽകട്ടകളുമായ് ചേർത്ത് ഏറെ നേരം ഇളക്കുന്നു. തുടർന്ന് അതിൽ നിന്നും കനലുകളെടുത്ത് വാരിവിതറി അതിൽ കിടന്നുരുണ്ട് പ്രദക്ഷനം വെക്കുന്നു.
വ്രതമെടുത്ത സ്ത്രീകൾ തലയിൽ നിറകുടവും ധരിച്ച് അഗ്നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും. ഫക്കീർ ഇവരുടെ തലയിൽ തീ കോരിയിടും. പിന്നീട് മയിൽപ്പീലി കൊണ്ട് തീക്കട്ടകൾ ഉഴിഞ്ഞുമാറ്റും. ചടങ്ങുമായി ബന്ധപ്പെട്ട് ആർക്കും തന്നെ പൊള്ളലേറ്റ ചരിത്രം ഉണ്ടായിട്ടില്ല. നേരം പുലരും വരെ ചടങ്ങുകൾ നീണ്ടു നിൽക്കും. പുലർച്ചയ്‌ക്കു ശേഷം ചടങ്ങുകൾക്ക് സമാപനം കുറിക്കുകയായി. ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങൾ എഴുന്നെള്ളിച്ചുകൊണ്ട് അടുത്തുള്ള അരയിപ്പുഴയിൽ പോയി കുളിച്ച് ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും വെള്ളിക്കരം ഫക്കീർപുരയിൽ കൊണ്ടുവന്നശേഷം എല്ലാവരും പിരിയുന്നു.
അലാമി വേഷം കെട്ടുന്നത് ഹിന്ദുമതത്തിൽ പെട്ടവർ മാത്രമാണ്. ദേഹം മുഴുവൻ കരിയും അതിൽ വെളുത്ത പുള്ളികളുമാണ് അലാമികളുടെ വേഷം. കഴുത്തിൽ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയും ഉണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും വെച്ചിട്ടുണ്ടാവും. കൂടാതെ മുട്ടുമറയാത്ത വഴക്ക്‌മുണ്ടും തലയിൽ കൂർമ്പൻ പാളത്തൊപ്പിയും അതിൽ ചുവന്ന ചെത്തിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിൻപുറങ്ങളിലേക്ക് അലാമികൾ കൂട്ടം ചേർന്നാണു പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണു യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും(അകം കുഴിഞ്ഞ ചെറിയൊരു പാത്രം) ഉണ്ടായിരിക്കും. അലാമികൾ ചെരിപ്പു ധരിക്കാറില്ല. അഞ്ചോ അഞ്ചിലധികമോ ഉള്ള സംഘങ്ങളായാണ് അലാമികൾ സഞ്ചരിക്കുന്നത്. ഓരോ വീട്ടിലും അലാമികൾ ഭിക്ഷയ്‌ക്കെത്തുന്നു. തോളിലെ മാറപ്പിറക്കിവെച്ച് മുറ്റത്ത് താളനിബദ്ധമല്ലാതെ ഇവർ നൃത്തം ചവിട്ടുന്നു. ഇവർ പാടുന്ന നാടൻ പാട്ടുകൾക്ക് പ്രത്യേകം ശീലുകളും രീതികളും ഉണ്ട്. "ലസ്സോലായ്‌മ... ലസ്സോ ലായ്‌മ ലായ്‌മ ലായ്‌മലോ... എന്നായിരിക്കും എല്ലാപാട്ടിന്റേയും തുടക്കവും ഒടുക്കവും. പാട്ടിനു പുറമേ വായിൽ തോന്നുന്നതൊക്കെയും പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നു. പരസ്പരമുള്ള സംഭാഷണങ്ങൾ പോലും ഇങ്ങനെ പാട്ടുരൂപത്തിലാവും.
വീട്ടുമുറ്റത്ത് ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും തന്നെ വെറുംകൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികൾക്കവർ ഭിക്ഷ നൽകുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും അലാമികൾ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികൾക്ക് നാളികേരമിടാം, ചക്കപറിക്കാം... അലാമികൾ തൊട്ട കായ്‌ഫലങ്ങൾ വരുംവർഷങ്ങളിൽ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കിൽ ചെമ്പകമരങ്ങളും പാലമരക്കൊമ്പുകളും അലാമികൾ കൊത്തിമുറിച്ചിടും. വരുന്ന വഴി ഈ മരക്കൊമ്പുകൾ തലയിലേറ്റിയാണ് അലാമികൾ അലാമിപ്പള്ളിയിൽ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്. കത്തുവാൻ പ്രയാസമുള്ള പച്ച വിറകുകൾ ആളിപ്പടർന്നു കത്തുന്നത് അലാമികളുടെ ശക്തിവിശേഷമായി കാണികൾ വിശ്വസിച്ചു പോന്നിരുന്നു.
ഹുസൈന്റെ കരത്തെ അനുസ്മരിപ്പിക്കുന്ന വെള്ളിക്കരത്തിന് ഹിന്ദുക്കളുടെ ഇടയിൽ മറ്റൊരു വിശ്വാസവും നിലവിലുണ്ട്. ഒരിക്കൽ കടൽ വളരെ പ്രക്ഷുബ്‌ധമായി കാണപ്പെട്ടു. കാറ്റും കോളും വെള്ളിടിയുമുള്ള ആ മൂവന്തിനേരത്ത് നാട്ടുകാരെല്ലാം കടപ്പുറത്ത് സന്നിഹിതരായി. അപ്പോൾ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സമുദ്രാഗാധതയിൽ നിന്നും മഹാവിഷ്‌ണുവിന്റെ രൂപം പൊങ്ങിവന്നുവത്രേ. അവസാനമായി അവിടേക്കെത്തിയ സാഹിബുമാർക്ക് സമുദ്രത്തിലേക്കു താഴ്‌ന്നു പോകുന്ന മഹാവിഷ്‌ണുവിന്റെ കരം മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളൂ. ഉടനേ അവർ നീന്തിച്ചെന്ന് ആ കരപ്പത്തിയിൽ പിടിച്ചു. വെള്ളിയിൽ തീർത്ത അതി വിശിഷ്ടമായ കരം അങ്ങനെ അവർക്കു കിട്ടി. ഈ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീങ്ങൾ വെള്ളിക്കരത്തിന് അവകാശികളായി തീർന്നതും പൂജ നടത്തുന്ന കർമ്മികളായി തീർന്നതും. മുസ്ലീങ്ങൾ അലാമിവേഷം കെട്ടാറില്ല, മറിച്ച് അതിന്റെ കാർമ്മികത്വത്തിലാണ് അവരുടെ പങ്കാളിത്തം.
കേവലം ഉത്സവമെന്ന നില വിട്ട് മതമൈത്രിയുടെ സമ്മേളനമായിരുന്നു അലാമികളി. ഹൈന്ദവ മതപരമായ ഒട്ടനവധി ആചാരങ്ങൾ കാലാന്തരത്തിൽ ഈ ആചാരവുമായി കൂട്ടിചേർക്കപ്പെട്ടു. വിഗ്രഹാരാധന, അഗ്നിപ്രദക്ഷിണം, എഴുന്നെള്ളിപ്പ് തുടങ്ങിയവ അതിന്റെ ഭാഗമായി മാറി. തുടർന്ന് മുസ്ലീം സമൂഹത്തിൽ നിന്നും അതിന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. ഇത്തരം അനുഷ്‌ഠാനങ്ങൾ തീർത്തും അനിസ്ലാമികമാണെന്നും അന്നദാനം, മൗലീദ് എന്നിവ മാത്രമേ അനുവദിനീയമായിട്ടുള്ളൂ എന്നും മുസ്ലീം പണ്ഡിതൻമാർ ഫത്‌വ നൽകി. തുടർന്ന് ആഘോഷ നടത്തിപ്പിൽ നിന്നും ഫക്കീർകുടുംബം പിൻവാങ്ങി. പത്രപരസ്യത്തിലൂടെ അവരത് ജനങ്ങളെ അറിയിക്കുകയും ചെയ്തു. അങ്ങനെ 1963 - ൽ ഈ ആചാരത്തിന് എന്നെന്നേക്കുമായി തിരശ്ശീല വീണു. ഇന്നു ചില ക്ലബുകളും മറ്റും അലാമിക്കളിയെന്ന പേരിൽ അലാമിവേഷധാരികളെ ഉപയോഗിച്ച് നാടോടിഗാനങ്ങളും മറ്റും നടത്തി വരുന്നുണ്ട്.
അലാമിക്കളി
കാസര്‍കോട് ജില്ലയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലാരൂപമായിരുന്നു അലാമിക്കളി. 'അലാമികള്‍' അവതരിപ്പിച്ചിരുന്ന കളിയായിരുന്നു ഇത്. ഹനഫി വിഭാഗത്തില്‍പ്പെട്ട ഫക്കീര്‍മാരായിരുന്നു ഇവര്‍. മുസ്ലീമുകളായ ഇവരെ തുര്‍ക്കന്മാരെന്നും സാഹിബന്‍മാരെന്നും നാട്ടുകാര്‍ വിളിച്ചിരുന്നു. ടിപ്പുവിന്റെ സൈനികരില്‍ പെട്ടവരായിരുന്നുവത്രെ ഇവര്‍.
അലാമികളുടെ ആരാധനസഥലം സവിശേഷതയാര്‍ന്ന ഒന്നാണ്. തീ കുണ്ഡത്തിന്റെ ആകൃതിയിലുള്ള ഒരു കല്‍ത്തറയാണ് ഇത്. കാഞ്ഞങ്ങാടിനടുത്ത് പുതിയകോട്ടക്കു സമീപമുള്ള ഈ സ്ഥലം 'അലാമിപള്ളി' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇസ്ലാമിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ കര്‍ബാല യുദ്ധത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനായിരുന്നു അലാമി ആഘോഷത്തിന്റെ തുടക്കം. കര്‍ബാല യുദ്ധത്തില്‍ ശത്രുക്കള്‍ കറുത്ത വേഷമണിഞ്ഞ് കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയിരുന്നുവത്രെ. ആ വേഷപ്പകര്‍ച്ച അലാമിക്കളിയിലും കാണാം.
അലാമിക്കളിക്കാര്‍ കരിതേച്ച് ശരീരം കറുപ്പിക്കും. അതോടൊപ്പം വെളുത്ത വട്ടപ്പുള്ളികളും ഇടും. ഇലകളും പഴങ്ങളും കൊണ്ടുള്ളതാണ് കഴുത്തില്‍ ധരിക്കുന്ന മാലകള്‍. നീളമുള്ള പാളത്തൊപ്പി തലയില്‍ അണിയും. തൊപ്പിയില്‍ ചുവന്ന ചെക്കി (തെച്ചി)പ്പൂവും വെക്കും. മുട്ടുമറയാത്ത മുണ്ടാണ് ഉടുക്കുന്നത്. മണികള്‍ കെട്ടിയിട്ട ചെറിയവടി കയ്യില്‍ കരുതും. കറുത്ത തുണികൊണ്ടുള്ള സഞ്ചി തോളില്‍ തൂക്കും. അലാമി സംഘങ്ങള്‍ നാടുചുറ്റുന്ന പതിവുണ്ട്. താളത്തിലുള്ള പാട്ടുകള്‍ അലാമിക്കളിയുടെ പ്രത്യേകതയാണ്. ഈ പാട്ടും പാടിയാണ് സംഘം നാടുചുറ്റുന്നത്. വീടുകളില്‍ ചെന്ന് വൃത്തത്തില്‍ നിന്ന് നൃത്തം ചെയ്യും. വീടുകളില്‍ നിന്ന് ഭിക്ഷ സ്വീകരിക്കും.
മുഹറം പത്താം തീയതിയാണ് സാധാരണയായി ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുന്നത്. അലാമികളോടൊപ്പം വ്രതം നോറ്റ സ്ത്രീകളും ഈ ചടങ്ങില്‍ പങ്കെടുക്കും. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വിശദമായ ചടങ്ങുകളോടെയാണ് അലാമിക്കളി സമാപിക്കുന്നത്. ഉത്സവത്തിന്റെ പ്രതീതി ഈ ആഘോഷങ്ങള്‍ക്കുമുണ്ട്. യാത്രയില്‍ ശേഖരിച്ച പച്ച ചെമ്പക കൊമ്പുകളും പാലമരക്കൊമ്പുകളും ഉപയോഗിച്ച് അഗ്നികുണ്ഡം തയ്യാറാക്കും.
വിവിധ സംസ്കാരങ്ങളുടെ സമന്വയം ഈ ആഘോഷ ചടങ്ങുകളില്‍ കാണാം. ഇസ്ലാമികമല്ലാത്ത അനുഷ്ഠാനങ്ങള്‍ കടന്നുകൂടിയതിനാല്‍ അലാമികള്‍ക്ക് മതപരമായ വിലക്കുകള്‍ ഉണ്ടായി. ക്രമേണ മുസ്ലീം സമൂഹം ചടങ്ങുകളില്‍ നിന്ന് പിന്മാറി. 1963-ല്‍ പത്രത്തില്‍ ചെയ്ത വിളംബരത്തിലൂടെ അലാമികളിക്ക് പൂര്‍ണ്ണ വിരാമമായി.
വിവിധ സംസ്കാരങ്ങളുടെ അംശങ്ങള്‍ അലാമിക്കളിയോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ കാണാം. വിഗ്രഹാരാധന, അഗ്നിപ്രദക്ഷിണം, എഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകള്‍ അലാമിക്കളിയിലൂടെ ഇസ്ലാമിലെ അനുഷ്ഠാനങ്ങളുമായി ഇഴചേര്‍ന്നു. വിശ്വാസത്തിന്റെ വേലിക്കപ്പുറത്തേക്കു കടന്നുപോയ അലാമിക്കളി ഒരു കൂട്ടായ്മയുടെ ജീവിതപാഠമായിരുന്നു എന്നുവേണം വിലയിരുത്താന്‍. മതപരവും സാംസ്കാരികവുമായ സമന്വയത്തിന്റെ കെടാവിളക്കായി അലാമിക്കളി ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നു.
അലാമിക്കളി :- ഉത്തരകേരളത്തില്‍ നിലവിലുള്ള ഒരു അനുഷ്ഠാനകല.കാസര്‍ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം മതസൗഹാര്‍ദത്തിന്റെ സ്നേഹപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉദാത്തമായൊരു കലാരൂപമായിരുന്നു ഇത്. മുസ്ലീം ചരിത്രത്തിലെ ധന്യമായൊരദ്ധ്യായമാണ് കര്‍ബലയുദ്ധം. അനീതിക്കെതിരേ നടന്ന ആ യുദ്ധത്തിന്റെ അനുസ്‌മരണാര്‍ത്ഥമാണ് ലോകമെമ്പാടുമുള്ള മുസ്ലീം മതസ്‌ഥര്‍ മുഹറമാഘോഷിക്കുന്നത്. ആ പുണ്യസ്മരണ തന്നെയാണ് അലാമികളിയിലൂടെയും പുനര്‍ജനിച്ചത്. അലാമിവേഷം ധരിച്ച് ചടങ്ങിനെ വര്‍ണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തില്‍പെട്ടവരാണ്. ഈ ചടങ്ങുകളുടേയെല്ലാം കാര്‍മികത്വം വഹിക്കുന്നത് മുസ്ലീംമതത്തിലെ പ്രമാണിമാരും ആയിരിക്കും.
അലാമികളിയും കര്‍ബലയുദ്ധവും ഹുസൈന്‍(റ) – യുടെ നേതൃത്വത്തില്‍ ഏകാധിപതിയായ യസീദിന്റെ ദുര്‍ഭരണത്തിനെതിരേ ധര്‍മ്മയുദ്ധം നടക്കുകയുണ്ടായി. യുദ്ധത്തില്‍ ശത്രുസൈന്യങ്ങള്‍ കരിവേഷമണിഞ്ഞ് ഹുസൈന്‍(റ)-യുടെ കുട്ടികളേയും മറ്റും ഭയപ്പെടുത്തുന്നു. ഇതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതാണ് അലാമിവേഷങ്ങള്‍. അതികഠിനമായ യുദ്ധത്തിനിടയില്‍ തളര്‍ന്നുപോയ ഹുസൈന്‍(റ)-യുടെ ആള്‍ക്കാര്‍ ദാഹജലത്തിനായി ഉഴറി നടന്നപ്പോള്‍ യസീദിന്റെ സൈന്യം കിണറിനു ചുറ്റും അഗ്നികുണ്ഡങ്ങള്‍ നിരത്തി അവര്‍ക്കു ദാഹജലം നിഷേധിക്കുന്നു. യുദ്ധരംഗത്തെ ഈ സംഭവവികാസങ്ങള്‍ അലാമികളിയില്‍ അനുസ്‌മരിക്കുന്നുണ്ട്. അലാമികളിയുടെ സമാപന ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് അഗ്നികുണ്ഡമൊരുക്കലും തീക്കനലില്‍ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരംഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാന്‍ കൂടിയാണിതു ചെയ്യുന്നത്. യുദ്ധത്തിനൊടുവില്‍ ഹുസൈന്‍(റ) ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങള്‍ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കാന്‍ ശ്രമിച്ച യസീദിന്റെ ആള്‍ക്കാള്‍ ഹുസൈന്റെ കൈകള്‍ മണ്ണില്‍ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും ആ കരങ്ങള്‍ മണ്ണില്‍ താഴാതെ തന്നെ നിന്നപ്പോള്‍ ശത്രുക്കള്‍ പകുതിമാത്രം അടക്കം ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ പ്രധാന ഇനങ്ങളില്‍ ഒന്നായ വെള്ളിക്കരം ഇതിന്റെ അനുസ്മരണമാണ്.
ചരിത്രം കാസര്‍ഗോഡു ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെ ആയിരുന്നു. കാസര്‍ഗോഡു ജില്ലയില്‍ തന്നെ അലാമിപ്പള്ളി കൂടാതെ ചിത്താരി, കോട്ടികുളം, കാസര്‍ഗോഡ് എന്നിങ്ങനെ മുസ്ലീങ്ങള്‍ അധിമായി താമസിച്ചു വരുന്ന വിവിധ സ്ഥലങ്ങളില്‍ അലാമിക്കളി അരങ്ങേറിയിട്ടുണ്ട്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം. അലാമികള്‍ക്കിവിടെ ആരാധനയ്‌ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്നികുണ്ഡത്തിന്റെ ആകൃതിയില്‍ ഒരു കല്‍ത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തില്‍പെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചതും അതു സംഘടിപ്പിച്ചു വന്നതും.തുര്‍ക്കന്‍മാരെന്നും സാഹിബന്‍മാരെന്നും ഇവര്‍ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നും ഇവര്‍ ജീവിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുര്‍ക്കന്‍മാരുടെ വരവ്. ഇവര്‍ പുതിയോട്ട (പുതിയ+കോട്ട = കാഞ്ഞങ്ങാടിന്റെ ഭാഗമായ മറ്റൊരു സ്ഥലനാമം)യുടെ പരിസര പ്രദേശങ്ങളിലും കോട്ടയ്‌ക്കകത്തും അന്ന് താമസമുറപ്പിച്ചു. തുര്‍ക്കന്‍മാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാല്‍ ആദരസൂചകമായിട്ടാണിവരെ സാഹിബന്‍മാര്‍ എന്നു വിളിച്ചു പോന്നത്. ടിപ്പുവില്‍ നിന്നും കോട്ട കമ്പനിപ്പട്ടാളം കൈവശപ്പെടുത്തിയപ്പോള്‍ പരിസരപ്രദേശത്ത് താമസമുറപ്പിച്ച തുര്‍ക്കന്‍മാര്‍ക്ക് ആ സ്ഥലങ്ങളൊക്കെ ദര്‍ക്കാസായി പതിച്ചു കിട്ടി. പിന്നീട് ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുര്‍ക്കന്‍മാരില്‍ പലരും തിരിച്ചു പോവുകയോ മറ്റു പണികളില്‍ ഏര്‍പ്പെടുകയോ ചെയ്തു. അതിലൊരു കുടുംബം അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവല്‍ക്കാരായി. ഫക്കീര്‍ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂല്‍ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്.
ചടങ്ങ് വിശ്വാസങ്ങളും മുഹറം ഒന്നിന് ഫക്കീര്‍ സാഹിബിന്റെ വീട്ടില്‍ നിന്നും കൈരൂപം പ്രത്യേക പ്രാര്‍ത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത് എത്തിക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. രോഗശമനത്തിനും ആത്മസാക്ഷാത്‌കാരത്തിനുമായി നേര്‍ച്ച നേര്‍ന്നവര്‍ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയില്‍ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം ദര്‍ശിച്ച് അവര്‍ ഒന്നരപ്പണം വീതം കാണിക്ക വെച്ചിരുന്നു. തീര്‍ത്ഥമായി ഫക്കീറില്‍ നിന്നും ‘നാട’യാണു വാങ്ങിച്ചിരുന്നത്. അലാമികള്‍ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികള്‍ രൂപം കൊള്ളുന്നത്.
മുഹറം പത്തിനാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. പത്താം നിലാവെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അലാമികളും വ്രതമനുഷ്‌ഠിച്ചിരിക്കുന്ന സ്ത്രീകളും അന്നേ ദിവസം അലാമിത്തറയില്‍ എത്തുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ അഗ്നികുണ്ഡം അവിടെ എരിങ്ങുകൊണ്ടിരിക്കും. മുമ്പെത്തെ വര്‍ഷത്തെ അഗ്നികുണ്ഡത്തിന്റെ ചാരം ഒരിക്കലും അവിടേനിന്നും നീക്കം ചെയ്യാറില്ല. അഗ്നികുണ്ഡത്തില്‍ നിന്നും തീക്കനല്‍ വാരിയെടുത്ത് ഒരു ചെപ്പിനകത്താക്കി ആ ചാരത്തില്‍ നിക്ഷേപിക്കും. അടുത്ത വര്‍ഷം അഗ്നികുണ്ഡമൊരുക്കാനുള്ള തീ ഈ ചെപ്പിനുള്ളില്‍ നിന്നുമാണത്രേ എടുക്കാറുള്ളത്. ഫക്കീര്‍ കുടുംബത്തിലെ അവകാശി അഗ്നികുണ്ഡത്തില്‍ നിന്നും കൈനിറയെ കനലുകള്‍ വാരി ഉയര്‍ത്തി പിടിച്ച് ഏറെ നേരം ‘ദുആ’ ഉരയ്‌ക്കും (പ്രാര്‍ത്ഥന നടത്തും). ശേഷം കനല്‍കട്ടകള്‍ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും സഹായികളും കൂടി ഈ പ്രാര്‍ത്ഥനയ്‌ക്കു ശേഷം നിക്ഷേപിച്ച കനല്‍കട്ടകളെ അഗ്നികുണ്ഡത്തിലെ കനല്‍കട്ടകളുമായ് ചേര്‍ത്ത് ഏറെ നേരം ഇളക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നും കനലുകളെടുത്ത് വാരിവിതറി അതില്‍ കിടന്നുരുണ്ട് പ്രദക്ഷിണം വെക്കുന്നു.
വ്രതമെടുത്ത സ്ത്രീകള്‍ തലയില്‍ നിറകുടവും ധരിച്ച് അഗ്നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും. ഫക്കീര്‍ ഇവരുടെ തലയില്‍ തീ കോരിയിടും. പിന്നീട് മയില്‍പ്പീലി കൊണ്ട് തീക്കട്ടകള്‍ ഉഴിഞ്ഞുമാറ്റും. ചടങ്ങുമായി ബന്ധപ്പെട്ട് ആര്‍ക്കും തന്നെ പൊള്ളലേറ്റ ചരിത്രം ഉണ്ടായിട്ടില്ല. നേരം പുലരും വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കും. പുലര്‍ച്ചയ്‌ക്കു ശേഷം ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുകയായി. ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങള്‍ എഴുന്നെള്ളിച്ചുകൊണ്ട് അടുത്തുള്ള അരയിപ്പുഴയില്‍ പോയി കുളിച്ച് ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും വള്ളിക്കരം ഫക്കീര്‍പുരയില്‍ കൊണ്ടുവന്നശേഷം എല്ലാവരും പിരിയുന്നു.
വേഷവിധാനവും നാടോടിപ്പാട്ടും അലാമി വേഷം കെട്ടുന്നത് ഹിന്ദുമതത്തില്‍ പെട്ടവര്‍ മാത്രമാണ്. ദേഹം മുഴുവന്‍ കരിയും അതില്‍ വെളുത്ത പുള്ളികളിമാണ് അലാമികളുടെ വേഷം. കഴുത്തില്‍ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയും ഉണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും വെച്ചിട്ടുണ്ടാവും. കൂടാതെ മുട്ടുമറയാത്ത വഴക്ക്‌മുണ്ടും തലയില്‍ കൂര്‍മ്പന്‍ പാളത്തൊപ്പിയും അതില്‍ ചുവന്ന തെച്ചിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിന്‍ പുറങ്ങളിലേക്ക് അലാമികള്‍ കൂട്ടം ചേര്‍ന്നാണു പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണു യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും(അകം കുഴിഞ്ഞ ചെറിയൊരു പാത്രം) ഉണ്ടായിരിക്കും. അലാമികള്‍ ചെരിപ്പു ധരിക്കാറില്ല. അഞ്ചോ അഞ്ചിലധികമോ ഉള്ള സംഘങ്ങളായാണ് അലാമികള്‍ സഞ്ചരിക്കുന്നത്. ഓരോ വീട്ടിലും അലാമികള്‍ ഭിക്ഷയ്‌ക്കെത്തുന്നു. തോളിലെ മാറപ്പിറക്കിവെച്ച് മുറ്റത്ത് താളനിബദ്ധമല്ലാതെ ഇവര്‍ നൃത്തം ചവിട്ടുന്നു. ഇവര്‍ പാടുന്ന നാടന്‍ പാട്ടുകള്‍ക്ക് പ്രത്യേകം ശീലുകളും രീതികളും ഉണ്ട്. “ലസ്സോലായ്‌മ… ലസ്സോ ലായ്‌മ ലായ്‌മ ലായ്‌മലോ… എന്നായിരിക്കും എല്ലാപാട്ടിന്റേയും തുടക്കവും ഒടുക്കവും. പാട്ടിനു പുറമേ വായില്‍ തോന്നുന്നതൊക്കെയും പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നു. പരസ്പരമുള്ള സംഭാഷണങ്ങള്‍ പോലും ഇങ്ങനെ പാട്ടുരൂപത്തിലാവും.
വിശ്വാസങ്ങള്‍ വീട്ടുമുറ്റത്ത് ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും തന്നെ വെറുംകൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികള്‍ക്കവര്‍ ഭിക്ഷ നല്‍കുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും അലാമികള്‍ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികള്‍ക്ക് നാളികേരമിടാം, ചക്കപറിക്കാം… അലാമികള്‍ തൊട്ട കായ്‌ഫലങ്ങള്‍ വരുംവര്‍ഷങ്ങളില്‍ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കില്‍ ചെമ്പകമരങ്ങളും പാലമരക്കൊമ്പുകളും അലാമികള്‍ കൊത്തിമുറിച്ചിടും. വരുന്ന വഴി ഈ മരക്കൊമ്പുകള്‍ തലയിലേറ്റിയാണ് അലാമികള്‍ അലാമിപ്പള്ളിയില്‍ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്. കത്തുവാന്‍ പ്രയാസമുള്ള പച്ചവിടകുകള്‍ ആളിപ്പടര്‍ന്നു കത്തുന്നത് അലാമികളുടെ ശക്തിവിശേഷമായി കാണികള്‍ വിശ്വസിച്ചു പോന്നിരുന്നു.
ഇടവഴിയിൽ മറഞ്ഞ അലാമികൾ
സുജിത്ത് കയ്യൂർ
ലേഖനം
കാലമെത്തിയിട്ടും ഞങ്ങളുടെ ഇടവഴിയിൽനിന്ന് പഴയ രീതിയിൽ മുഴങ്ങിക്കേട്ടിരുന്ന ജസ് ഓ ജായ്‌മാൻ വിളി ഉയരുന്നില്ല. ആധുനികരുടെ തിരക്കിൽ ആസ്വദിക്കാൻ ആളും തരവും ലഭിക്കാതെ കാലത്തിന്റെ മങ്ങിയ പുറത്ത് മാത്രമൊതുങ്ങുന്ന അലാമികൾ ഇന്നും ജീവിക്കുന്നത് പഴയവരുടെ ഓർമ്മകളിൽ മാത്രം. അന്യജാതികളിലും മതത്തിലും ബന്ധിക്കപ്പെട്ടിരുന്നവർ ഇസ്ലാം മതവിശ്വാസികളുടെ ഈ ഉത്സവത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. ഒരുമയിലും ആഹ്ലാദത്തിലും നടത്തിയിരുന്ന കൂടിച്ചേരലിന്റെ കലാവിസ്‌മയം അരങ്ങൊഴിയുമ്പോൾ നമുക്കന്യാധീനപ്പെട്ടത് പാരമ്പര്യസത്തയുടെ പ്രകാശനമായ ഒരു നാടൻകലയാണ്. ഇക്കാലത്തും മത്സരരംഗത്ത് ഇതവതരിപ്പിക്കുന്ന ചില ക്ലബ്ബുകളാണ് ജീവവായുവേകി ഈ കലയെ തളിരണിയിച്ചു നിർത്തുന്നത്.
1963-ൽ അവസാനമായി നടന്ന അലാമിക്കളി കലാമേന്മ പുലർത്തിയ ഒരനുഷ്‌ഠാന കർമ്മം ആയിരുന്നു.
ഇസ്ലാം ചരിത്രത്തിലെ യുദ്ധകഥയെ അടിസ്ഥാനമാക്കി ഹനഫികൾ നടത്തി വന്ന ഒരാചാരം. കാഞ്ഞങ്ങാട് ഇതിനായുളള ആശുർഹാനയിൽ കൈയുടെ രൂപമാണ് പ്രതിഷ്‌ഠ. തങ്ങളുടെ കുടുംബസൗഖ്യത്തിനും മാറാവ്യാധികൾ ഒഴിവാക്കുന്നതിനും നേർച്ച പറഞ്ഞ് ആശുർഹാനയിൽ വരുന്ന വിശ്വാസികളെ നാട നൽകി സ്വീകരിക്കുന്നു. പിന്നെ ഹനഫികളും ഹിന്ദുക്കളും എല്ലാം ചേർന്ന അലാമി കളിക്കാർ പുറപ്പെടുന്നു. പത്തുനാളത്തെ ദേശാന്തരഗമനം. അതുകഴിഞ്ഞ് സംഘം തിരിച്ചെത്തി വിഗ്രഹം നീരണിയിക്കലിലൂടെ ഉത്സവത്തിന് സമാപനം കുറിക്കുന്നു.
നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടുന്ന ആചാരം ഉത്തരഭാഗത്തുനിന്ന് ഇവിടെ കുടിയേറിയ ഹിന്ദി അറിയുന്ന മുസ്ലീങ്ങളാണ് പ്രചരിപ്പിച്ചത്. മുഹമ്മദ്‌നബിയുടെ മകളുടെ മക്കളായ ഹസ്സൻ, ഹുസ്സൈൻ എന്നിവർ വധിക്കപ്പെട്ട കർബലയുദ്ധമാണ് ഇതിൽ സൂചിപ്പിക്കുന്ന കഥ.
തിന്മയുടെ ശക്തി താണ്ഡവനൃത്തമാടുകയും കുടിവെളളം അന്വേഷിച്ചുപോയ രണ്ടുകുട്ടികളെ കിണറ്റിൻകരയിൽ തീപടർത്തി ചതിച്ചു കൊല്ലുകയും ചെയ്‌ത സംഭവം അലാമികളുടെ ചടങ്ങുകളിലെല്ലാം അനുസ്‌മരിക്കുന്നു.
ഹസ്സന്റെയും ഹുസൈന്റെയും പവിത്രകർമ്മങ്ങൾ നിറവേറ്റിയ കൈകളുടെ സ്‌മരണയായിട്ടാണ് കൈയുടെ വെളളിവിഗ്രഹം പ്രതിഷ്‌ഠിച്ച് ആരാധിച്ചിരുന്നത്. മുഹറം ഒന്നുമുതൽ പതിനൊന്നു ദിവസമാണ് ഉത്സവം നടത്തിയത്.
ആശുർഹാനയിൽ നേർച്ച വിളിച്ച് പുറപ്പെടുന്ന അലാമികളുടെ വേഷവിധാനവും വിചിത്രമാണ്. നിറയെ കരിതേച്ച് കറുപ്പിച്ച ശരീരത്തിൽ വെളുത്ത പുളളിക്കുത്തുകൾ, പായയാലോ പാളകൊണ്ടോ കൂർമ്പൻ തൊപ്പിയുണ്ടാക്കി പൂക്കളും മറ്റും ചേർത്തലങ്കരിച്ച് ശിരസ്സിൽ അണിയുന്നു. കൂടാതെ അരയിൽ മണിയും കൈയ്യിൽ നാടയും.
ഇരുകൈകളിലും കോലുമുട്ടി മണിക്കിലുക്കത്തോടൊപ്പം തുളളിക്കളിച്ച് സംഘം വീടുകൾ കയറിയിറങ്ങുന്നു. അന്തി മയങ്ങുമ്പോൾ വഴിക്ക് കാണുന്ന ഏതെങ്കിലും വീട്ടിൽ കയറി കോലടിച്ച് പൂജിച്ച് അവിടെ കൂടും. പത്തുദിവസത്തെ യാത്രയും ഇങ്ങനെ തന്നെ.
ആശുർഹാനയിൽ നേർച്ചയേറി അലാമികളാകുന്ന എല്ലാവരും അതിന്റെ ഗുണഫലവും അനുഭവവും നേടിയതായി ചരിത്രം പറയുന്നു.
പതിനൊന്നാം ദിവസം ആശുർഹാനയ്‌ക്കുസമീപം ഒരു വലിയ കുഴിയിൽ തീക്കനൽ നിറയ്‌ക്കുന്നു. തിരിച്ചെത്തിയ അലാമികൾ തീക്കുഴിക്കുചുറ്റും നിർത്താതെ കോലടിച്ച് കളിക്കുമ്പോൾ തളർന്ന് വീണുപോകും. അപ്പോൾ നേർച്ചക്കാരുടെ എല്ലാം തലയിൽ നനഞ്ഞ മുണ്ട് വിരിച്ച് തീക്കനൽ കോരിയിടുന്നത് ഉത്സവത്തിലെ സവിശേഷ ചടങ്ങാണ്.ഏറ്റവുമൊടുവിൽ വെള്ളി വിഗ്രഹത്തെ പുഴയിലേക്ക് മഞ്ചലിൽ കൊണ്ടുപോയി നീരുകൊള്ളിച്ച് തിരിച്ചെത്തിക്കുന്നതോടെയാണ് ഉത്സവസമാപനം.
ശേഷം കനൽക്കുഴി ഭദ്രമായി മൂടിവെക്കുന്നതിനു പിന്നിൽ വിശ്വാസത്തിന്റേതായ ഒരു കഥ കാണാം. അടുത്തവർഷം ഉത്സവത്തിന് കുഴി തുറന്ന് നോക്കുമ്പോൾ കുറച്ചു തീക്കനൽ അണയാതെ നിൽക്കുമെന്ന് വിശ്വാസികൾ പറയുന്നു.
പഴയകാലത്ത് ഭാരതത്തിന്റെ വിവിധകോണുകളിൽ അലാമിക്കളി നടത്തപ്പെട്ടിരുന്നതായി ചരിത്രം. കാസർകോട് ജില്ലയിൽ ഇതിന്റെ നിത്യസ്‌മാരകമായി ഒരു സ്ഥലം ഉണ്ട്. ആലാമിപ്പളളി എന്നാണ് പേര്. ആദ്യകാലത്ത് ഇവിടെയും ആശുർഹാന ഉണ്ടായിരുന്നതിനാൽ ഈ പേര് നിലനില്‌ക്കുന്നതിൽ അത്ഭുതമില്ല. ഒരു ജന്മിയുടെ ഇടപെടൽ മൂലം പുതിയ കോട്ടയിലേക്ക് ആശുർഹാന ഒഴിച്ചു മാറ്റപ്പെട്ടു. ഇപ്പോൾ അവിടെയും അവശിഷ്‌ടങ്ങൾ യാതൊന്നും ബാക്കിയായിട്ടില്ല. ഇസ്ലാം മതവിശ്വാസപ്രകാരം വിഗ്രഹാരാധന പാടില്ലെന്നതിനാലാണ് ഈ സമ്പ്രദായം 1963-നു ശേഷം നിർത്തൽ ചെയ്‌തത്. ഹനഫികൾ പളളിയിൽ നിസ്‌ക്കരിക്കാൻ തുടങ്ങിയതും അവർ വിഗ്രഹം ഉപേക്ഷിച്ചതും മൂലം ആശുർഹാന അനാഥത്വത്തിലായി. അവിടം കാടുപിടിച്ച് നശിച്ചതോടെ അലാമികളുമായി ബന്ധപ്പെട്ടതെല്ലാം പഴങ്കഥയായി.
ചർച്ചാ വിഷയം:
"അന്യം നിന്നുപോയ കലകളെ ഉണർത്തിക്കൊണ്ടു വരേണ്ടതുണ്ടോ?"
ഉത്തരം 1: തീർച്ചയായും. കേരളത്തിന്റെ തനതു കലകൾ കാലഹരണപ്പെടുക എന്നത് അംഗീകരിക്കാവുന്നതല്ല.
സംസ്ക്കാരത്തിന്റെ ശേഷിപ്പുകളാണ് കലകൾ. അവ നഷ്ടപ്പെടുന്നത് ഒരു സംസ്ക്കാരം മണ്ണടിഞ്ഞുപോകലാണ്.
ഉത്തരം 2: വേണ്ടതില്ല. ഫോക് ലോറി ലെടുത്തു പറയുന്ന ഒന്നുണ്ട്. ആവശ്യമാണ് കലാരൂപത്തിന് ജന്മം നൽകുന്നത്. ആ സാമൂഹിക ആവശ്യത്തിന്റെ പ്രസക്തി നഷ്ടപ്പെടുമ്പോൾ കല കാലഹരണപ്പെടുക തന്നെ ചെയ്യും. ഉയർത്തെഴുന്നേല്പിക്കാൻ നോക്കുവത് ഫറോവയുടെ മമ്മിക്ക് ജീവനേകുവാൻ ശ്രമിക്കും പോലെ പരിഹാസ്യമായ ഒന്നാണ്.
ഇനി നിങ്ങൾക്ക്:
പക്ഷം പിടിക്കാനും പിടിക്കാതിരിക്കാനും
വാദിക്കാനും
സ്വാഭിപ്രായങ്ങൾ സമർത്ഥിക്കാനുമായ്.......
നിശബ്ദർ മുദ്രകളുപയോഗിച്ചെങ്കിലും പങ്കെടുക്കണമെന്ന ആഗ്രഹത്തോടെ.....